ഫൈലക ദ്വീപിൽ കുവൈത്ത് നാവിക കേന്ദ്രം നിർമ്മിക്കുന്നു
കുവൈത്ത് സിറ്റി: ഫൈലക ദ്വീപിൽ കുവൈത്ത് നാവിക കേന്ദ്രം നിർമ്മിക്കുന്നു. രാജ്യത്തിന്റെ നാവികശേഷി വർദ്ധിപ്പിക്കുന്നതിനും രാജ്യാതിർത്തി
സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നാവിക കേന്ദ്രം നിർമ്മിക്കുന്നത്. പദ്ധതി അഞ്ച് കൊല്ലം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നാവികസേനാ കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ കന്ദരി അറിയിച്ചു.
ഫൈലക ദ്വീപിൽ നാവിക കേന്ദ്രം വന്നാൽ നാവിക സേനയ്ക്കും തീരദേശസേനയ്ക്കും അതു പ്രയോജനപ്പെടും. കുവൈത്ത് സിറ്റിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഫൈലക ദ്വീപ്. പുരാതനകാലം തൊട്ട് മനുഷ്യവാസമുണ്ടായിരുന്ന പ്രദേശമാണിതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇറാഖ് അധിനിവേശത്തിന് ശേഷം ദ്വീപിൽ മനുഷ്യവാസം കുറവാണ്. എന്നാൽ രാജ്യത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഫൈലക ദ്വീപിന് സ്ഥാനമുണ്ട്.
നാവികസേനയെ പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമികൂടിയായിരിക്കും ഈ കേന്ദ്രം. സഖ്യ/സഹോദര രാജ്യങ്ങളിൽ നിന്നുള്ളവർക്കും നാവിക അക്കാദമിയിൽ പരിശീലനം നൽകും. നാലുവർഷമാകുംപരിശീലന പഠന കാലാവധി. പഠനം പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും.
നിലവിൽ കുവൈത്തിൽനിന്നുള്ള നാവികരെ വിദേശങ്ങളിൽ അയച്ചാണ് പരിശീലിപ്പിക്കുന്നത്. വൻതുക സർക്കാരിന് ഈയിനത്തിൽ ചെലവാകുന്നുണ്ട്. ഏതാനും വർഷങ്ങൾ മുന്പ് നടത്തിയ ഖനനത്തിൽ ഇവിടെ നിന്ന് ചർച്ചുകളുടെയും മസ്ജിദുകളുടെയും അടക്കമുള്ള ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 1958 മുതൽ പുരാവസ്‌തു വകുപ്പ് ഖനനത്തിൽ വ്യാപൃതമാണ്. മൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലംതൊട്ട് മേഖലയിലെ പ്രധാന പ്രദേശമാണു ഫൈലക ദ്വീപെന്നാണു ചരിത്രകാരന്മാരുടെ നിഗമനം.

