ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പ്രതിഫലിച്ചെന്ന് കെ സുധാകരൻ
കണ്ണൂർ:
ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പ്രതിഫലിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിനാലാണ് പ്രകാശ് ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഇപി ജയരാജനെതിരെ നടപടിയെടുക്കാതെ പൂർണ സംരക്ഷണം ഒരുക്കിയത്. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാർ നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാർട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചതെന്നും കെ സുധാകരൻ ആരോപിച്ചു.
ശിവനോട് പാപി ചേർന്നാൽ ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി. കാരണം ഉൾപാർട്ടി രഹസ്യങ്ങളറിയുന്നയാൾ പാപിയായാൽ ശിവൻ മാത്രമല്ല, മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമ്മിനെ നയിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു. ഇന്നത്തെ സിപിഎം നാളെത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവർത്തനം കേരള സിപിഎം ഘടകത്തിലും വൈകാതെ ഉണ്ടാകും. സിപിഎമ്മിൽ തിരുത്തൽ ശക്തിയായി പ്രവർത്തിച്ച വിഎസ് അച്യുതാനന്ദനെ അരിഞ്ഞ് വീഴുത്താൻ എകെജി സെന്ററിന്റെ അകത്തളത്തിൽ ഗർജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തിൽ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്. ഇന്ത്യ സംഖ്യത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും മുഖ്യമന്ത്രിയും സിപിഎമ്മും തിരിഞ്ഞതിന്റെ അകംപൊരുൾ തെളിഞ്ഞതും ഇപ്പോഴാണെന്നും കെ സുധാകരൻ പറഞ്ഞു. ഇതെല്ലാം സിപിഎം - ബിജെപി ഡീലിന്റെ ഭാഗം തന്നെയാണെന്ന് കെ സുധാകരൻ ആരോപിച്ചു.
aa