വി. മുരളീധരന്‍ പിണറായിയുടെ ഇടനിലക്കാരനാണെന്ന് വി.ഡി. സതീശൻ

കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ആവശ്യം കര്‍ണാടക സര്‍ക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കര്‍ണാടക നടത്തിയത് മറ്റൊരു സമരമാണ്. പതിനാലാം ധനകാര്യ കമ്മിഷനില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മിഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതി വിഹിതം 1.92 ആയി കുറച്ചതിനെ കേരളത്തിലെ പ്രതിപക്ഷവും എതിര്‍ക്കുന്നുണ്ട്. യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രാവഗണനയാണെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മറച്ചു വയ്ക്കാനാണ് ശ്രമം. അതുകൊണ്ടാണ് പ്രതിപക്ഷ ഡല്‍ഹി സമരത്തിന് പോകാത്തതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് നിരീക്ഷിക്കുകയാണ്. എക്‌സാലോജിക്കിനും സി.എം.ആര്‍.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ അന്വേഷണം നടത്തുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം നടത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണ് പണം നല്‍കാന്‍ കാരണമെന്നാണ് സ്റ്റാറ്റിയൂട്ടറി ബോഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയാണ് ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി കൂടി കേസില്‍ പ്രതിയാകും. പക്ഷെ എട്ട് മാസത്തേക്ക് അന്വേഷണ കാലാവധി നിശ്ചയിച്ചത് എന്തിനെന്ന് മാത്രം വ്യക്തമാകുന്നില്ല. എട്ട് മാസം അന്വേഷിക്കേണ്ട എന്ത് വിഷയമാണ് ഇതിലുള്ളതെന്ന് വ്യക്തമാകുന്നില്ല. എല്ലാ കേസുകളും ഒത്തുതീര്‍പ്പിലേക്കാണ് എത്തുന്നത്. ഒത്തുതീര്‍പ്പിനുള്ള ഇടനിലക്കാര്‍ ഇപ്പോഴെ ഇറങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. അവസാനം തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ കരുവന്നൂര്‍ കേസും അവസാനിക്കും. ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മതേതര മനസുള്ള കേരളം ഈ ഒത്തുതീര്‍പ്പിനെതിരെ ശക്തിയായി പ്രതികരിക്കും. രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരനെന്ന് സതീശൻ ആരോപിച്ചു. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനായാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യു.ഡി.എഫിനെതിരെ സംസാരിക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീര്‍പ്പിലാക്കിക്കൊടുക്കുന്നത് വി. മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്റെ വലംകൈ ആയ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ നിന്നും പിണറായി രക്ഷിച്ചു. മുരളീധരന്‍ പകല്‍ ഒന്നും രാത്രിയില്‍ മറ്റൊന്നും പറയുന്ന ആളാണെന്നും സതീശൻ കുറ്റപ്പെടുത്തി.
hhjgh