25 കോടിയുടെ ഫലം നാളെ, ടിക്കറ്റുകൾ വാങ്ങിക്കൂട്ടി ഇതരസംസ്ഥാന തൊഴിലാളികളും; ഓണം ബമ്പർ വിൽപ്പന സർവകാല നേട്ടത്തിൽ

തിരുവനന്തപുരം:
25 കോടിയുടെ ഭാഗ്യവാൻ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഓണം ബമ്പർ ലോട്ടറി വിൽപ്പന സർവകാല റെക്കോർഡിൽ. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. 75 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ടിക്കറ്റെടുക്കുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഇത്തവണ.
നാളെ, സെപ്റ്റംബർ ഇരുപത് ബുധനാഴ്ചയാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുവാദം ലോട്ടറി വകുപ്പിന് സർക്കാർ നൽകിയിരുന്നു. വിവിധ ഘട്ടങ്ങളിലായി 80 ലക്ഷത്തോളം ടിക്കറ്റുകൾ ലോട്ടറി വകുപ്പ് പുറത്തിറക്കുകയും ചെയ്തു. ടിക്കറ്റ് വില 500 രൂപയായിട്ടും വിൽപ്പന ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ നാല് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് വിൽപ്പന ഉയർന്ന തോതിൽ പുരോഗമിക്കുന്നത്. കോട്ടയം, കൊല്ലം ജില്ലകളിലും വിൽപ്പന ഉയർന്ന തോതിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചവരെ 67.31 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ദിവസങ്ങൾക്കകം നാലരലക്ഷം ടിക്കറ്റുകൾ കൂടി വിറ്റതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലേക്കാണ് എത്തിയത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നതിനാൽ പുറത്തിറക്കിയ ടിക്കറ്റുകൾ തീരാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞവർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോഴാണ് നറുക്കെടുപ്പിന് രണ്ട് ദിവസം മുൻപ് തന്നെ എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയത്.
ടിക്കറ്റ് വില 500 രൂപയായതിനാൽ ഷെയറിട്ടും കൂട്ടമായി ചേർന്നും ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനക്രമത്തിൽ മാറ്റം വരുത്തിയത് വിൽപ്പന വർധിപ്പിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത.
A