വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തിൽ നല്ലത്; ജി സുധാകരൻ

വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തിൽ നല്ലതെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ജി സുധാകരന്റെ പ്രതികരണം. ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിഞ്ഞുകൊത്തുന്ന കാര്യങ്ങൾ വേണ്ടത്ര ബോധ്യമില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണ് പലരും തോന്നിയത് വിളിച്ചുപറയുന്നതെന്നും ജി സുധാകരൻ പ്രതികരിച്ചു.
എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശം സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരാമർശത്തിനെതിരെ എൻഎസ്എസ് വിശ്വാസ സംരക്ഷണ യാത്രയും നടത്തിയിരുന്നു. സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്നും രാജി വെക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഷംസീറിനെ പ്രതിരോധിച്ച് സിപിഐഎം രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാജി വെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരസ്യമായി വ്യക്തമാക്കി. ശരിയായ രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കിയാൽ ഷംസീറിന്റെ പരാമർശത്തിൽ തെറ്റില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. സങ്കൽപ്പങ്ങളെ അങ്ങനെ തന്നെ കാണണം. മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിയില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
sdgds