അർദ്ധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ലെന്ന് ഹൈക്കോടതി


അർദ്ധബോധാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ വിദ്യാർത്ഥിക്ക് എസ്‌സി, എസ്ടി പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതി നൽകിയ പാനീയം കുടിച്ച് പെൺകുട്ടി അർദ്ധബോധാവസ്ഥയിലായിരുന്നുവെന്നും പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളജിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ്‌ പരാതിക്ക്‌ കാരണമെന്നുമായിരുന്നു പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ പറഞ്ഞത്‌. 2022 നവംബർ 18ന്‌ കോളജിൽ വച്ച്‌ പ്രതി പീഡിപ്പിച്ചെന്നാണ്‌ പെൺകുട്ടിയുടെ മൊഴി.

18 ന് ലൈബ്രറിയിലേക്ക് തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും പ്രതി തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണ് പെൺകുട്ടിയുടെ ആരോപണം. അർദ്ധബോധാവസ്ഥയിൽ കോളജിന്റെ മുകൾ നിലയിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പട്ടികജാതി–-വർഗ അതിക്രമം തടയൽ നിയമം, ആവർത്തിച്ചുള്ള ലെംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ്‌ പ്രതിക്കെതിരെയുള്ളത്‌. എറണാകുളത്തെ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

article-image

ASDADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed