വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കും, നഷ്ടം 200 കോടിയിലേറെ


വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം പ്രതിദിന നഷ്ടം രണ്ടു കോടിയാണ്. ഇതുവരെയുള്ള ആകെ നഷ്ടം 200 കോടിക്ക് മുകളിലായാണ് വിലയിരുത്തല്‍. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍മാണക്കമ്പനി ആവശ്യപ്പെട്ടിരുന്നു.അതേസമയം, വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.

എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിർമ്മാണ സാമഗ്രികൾ അദാനി പോർട്ട് അധികൃതർ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. കനത്ത പൊലീസ് വിന്യാസം നിലനിൽക്കെയാണ് 27 ലോറികളിൽ നിർമ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തൽ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ പക്ഷേ വാഹനങ്ങൾക്കായില്ല. ഇതിനിടെ ഒരു പൊലീസുകാരനടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ ജനകീയ സമരസമിതിയുടെ പന്തല്‍ സമരസമിതിക്കാര്‍ തകർക്കുകയും ചെയ്തിരുന്നു.

article-image

aaa

You might also like

Most Viewed