യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ചംഗ സംഘം മൂവാറ്റുപുഴയിൽ പൊലീസ് വലയിൽ
ഷീബ വിജയൻ
അർധരാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച അഞ്ച് യുവാക്കൾ മൂവാറ്റുപുഴയിൽ അറസ്റ്റിലായി. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടി ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂവാറ്റുപുഴ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്ന യുവതിയെ 130 ജങ്ഷനു സമീപം വെച്ച് ബൈക്കിലെത്തിയ യുവാക്കൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയെ ബൈക്കിൽ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്തതോടെ ഭയന്ന യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ പിന്മാറിയില്ല. മുന്നോട്ട് ഓടിയ യുവതി ഇതിനിടെ അതുവഴി വന്ന ഒരു ടിപ്പർ ലോറി കൈ കാണിച്ച് നിർത്തിച്ച് അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവാക്കൾ മാരകായുധങ്ങളുമായി ബൈക്കിൽ ടിപ്പറിനെ പിന്തുടരുകയായിരുന്നു. ഏകദേശം 15 കിലോമീറ്ററോളം ദൂരമാണ് ഇവർ യുവതിയെ അപായപ്പെടുത്താനായി ടിപ്പറിന് പിന്നാലെ പാഞ്ഞത്. തുടർന്ന് ടിപ്പർ ഡ്രൈവർ ഉടൻ തന്നെ പിറവം പൊലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് വഴിയിൽ കാത്തുനിന്ന പൊലീസ് യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് ഇടപെടൽ കണ്ടതോടെ പിന്നാലെയുണ്ടായിരുന്ന യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും, സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ശക്തമായ അന്വേഷണത്തിൽ പുലർച്ചയോടെ അഞ്ചുപേരെയും പൊലീസ് പിടുകൂടി. അന്വേഷണസംഘത്തിൽ എസ്.ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുണ്ടായിരുന്നു.
qweqweqweqwqw

