എം.വി. ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം; പരോക്ഷ വിമർശനവുമായി എം.എ. ബേബി
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലുണ്ടായ തോൽവിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്തെത്തി. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബിയുടെ പരാമർശം. മലപ്പുറത്ത് ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി. ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കുമ്പോൾ ഔചിത്യം പാലിക്കണമായിരുന്നുവെന്നും, ചിലർ അവരുടെ അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പിന്നാലെ നമ്മൾ പോകാൻ പാടില്ല. അതേസമയം, അർഹതയുള്ളയാളെ ഇവിടെ സ്ഥാനാർത്ഥി ആക്കുമ്പോൾ ബൂർഷ്വാ മാധ്യമങ്ങൾ അതിനെ വലിയ വിഷയമാക്കിയെടുത്ത് നമ്മുടെ പാർട്ടിയെയും സ്ഥാനാർത്ഥിയെയും ഒക്കെ കടന്നാക്രമിച്ചേക്കാം എന്ന് തിരിച്ചറിഞ്ഞ് ഔചിത്യപൂർവ്വം അത് വേണ്ട, അതിനുപകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ സാധ്യതയുണ്ടെങ്കിൽ, ഞാനുമായി ബന്ധപ്പെട്ട ഒരാളാണെങ്കിൽ അതിൽ ഞാൻ മുൻകൈയെടുക്കണം എന്ന വശവുമുണ്ട്. കണ്ണൂരിലെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലയെന്ന് ജില്ലാ കമ്മിറ്റി തന്നെ സ്വയംവിമർശനം നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങൾ അവരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇത് ആവർത്തിച്ചുവെന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ബേബി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്.
eqrw3eqwd

