ഗവർണർക്കെതിരെ വീടുകളിൽ ലഘുലേഖ വിതരണം ചെയ്ത് ഇടതുമുന്നണി

ഗവർണർക്കെതിരായ പ്രചാരണ പരിപാടിയുടെ ഭാഗമായി വീടുകളിൽ ലഘുലേഖ വിതരണം ചെയ്ത് ഇടതുമുന്നണി. ഭരണഘടനയെപ്പറ്റി അടിസ്ഥാനധാരണ പോലും ഇല്ലാത്തയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ലഘുലേഖയിൽ പറയുന്നു. ചാൻസലർ എന്ന നിലയിൽ ഗവർണർ നടത്തിയ നീക്കങ്ങൾ സംഘപരിവാർ അജണ്ടയാണ്. ആർഎസ്എസിന്‍റെ ചട്ടുകമായ ഗവർണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ലഘുലേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.
ഗവർണർക്കെതിരെയുള്ള പ്രചാരണം ശക്തമാക്കാനാണ് പാർട്ടി തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ മാസം 15ന് രാജ്ഭവന് മുമ്പിലേയ്ക്ക് ഒരു ലക്ഷം ആളുകൾ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. അതേ ദിവസം തന്നെ എല്ലാ ജില്ലകളിലും പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മയും സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
hulohul