പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരിയായ യുവതി. ഒത്തുതീർപ്പിന് നിരവധി പേർ ശ്രമിച്ചു. ഇവരുടെ പേരുകൾ പുറത്ത് പറയുന്നില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ വനിതാ കോൺഗ്രസ് നേതാവും ഭീഷണിപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് കേസിലെ പരാതിക്കാരി. എംഎൽഎ മർദിച്ചെന്നാണ് ഇവർ ആദ്യം പരാതിനൽകിയതെങ്കിലും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ഇവർ ചൊവ്വാഴ്ച കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. കോവളത്ത് വച്ച് എംഎൽഎ മർദിച്ചപ്പോൾ സംഭവം കണ്ടു നിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്.
പോലീസെത്തിയപ്പോൾ ഭാര്യയാണെന്ന് പറഞ്ഞതാണ് എംഎൽഎ ഇവിടെനിന്ന് രക്ഷപെട്ടതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് വീട്ടിലെത്തി എംഎൽഎയും ഇയാളുടെ പിഎ ഡാമി പോൾ, സുഹൃത്ത് ജിഷ്ണു എന്നിവർ ചേർന്ന് മർദിച്ചു. മർദനശേഷം എംഎൽഎയാണ് തന്നെ ആശുപത്രിയിലെത്തിച്ചതെന്നും യുവതി പറഞ്ഞു. എംഎൽഎ മദ്യപിച്ച് വീട്ടിൽവന്ന് ബഹളം വച്ചു. വീട്ടിൽവച്ച് ഭീഷണിപ്പെടുത്തിയാണ് കോവളത്തെത്തിച്ചതെന്നും യുവതി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുമായി കഴിഞ്ഞ പത്തു വർഷമായി പരിചയമുണ്ട്. മോശം വ്യക്തിയെന്ന് മനസിലായതോടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഹണിട്രാപ്പിൽ കുടുക്കുമെന്ന് പറഞ്ഞ് എംഎൽഎ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. എംഎൽഎ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നെന്നും ഇവർ പറഞ്ഞു. എംഎൽഎ മർദിച്ചെന്ന പരാതി ആദ്യം നൽകിയത് വനിതാ സെല്ലിലാണ്. ആരോപണവിധേയൻ എംഎൽഎ ആയതിനാൽ അവർ നിർദേശിച്ചതനുസരിച്ചാണ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും ഇവർ പറഞ്ഞു.
cjcgj