നവീകരിച്ച ഫറോക് പാലത്തിൽ കുടുങ്ങി ടൂറിസ്റ്റ് ബസ്
നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി. നവീകരണത്തിന് ശേഷം ഇന്നലെയായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ മുകള്‍ ഭാഗത്ത് തട്ടി ബസിന്റെ മുകളിലെ എസിയുടെ ഭാഗങ്ങള്‍ തകര്‍ന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ക്കും കേടുപാടുകളുണ്ട്. ബസ് പിന്നീട് സ്ഥലത്തുനിന്നും നീക്കി. ശനിയാഴ്ച വൈകിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നരനൂറ്റാണ്ട് പഴക്കമുള്ള പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിലായിരുന്നു.
90 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഒന്നാംഘട്ട നവീകരണത്തില്‍ പാലത്തിലെ തുരുമ്പ് പൂര്‍ണമായും യന്ത്രമുപയോഗിച്ച് നീക്കം ചെയ്തു. ദ്വാരങ്ങളടച്ച് ബീമുകളും ബലപ്പെടുത്തിയിരുന്നു. തകര്‍ന്നു വീഴാറായ ഒമ്പത് ഉരുക്കു കമാനങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചു. പാലത്തില്‍ സ്ഥിരമായി വെളിച്ച സംവിധാനം ഒരുക്കുമെന്നും പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗിക്കാത്ത പാലങ്ങള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമെന്നും ഉദ്ഘാടന ശേഷം സംസാരിക്കവെ മന്ത്രി പറഞ്ഞിരുന്നു. നടന്‍ കലാഭവന്‍ ഷാജോണായിരുന്നു മുഖ്യാതിഥി.
