അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 14 വർഷം കഠിനതടവ്, 1,10,000 രൂപ പിഴ
പാലക്കാട് യാക്കര സ്വദേശി അമൽ ദേവിനെയാണ് പാലക്കാട് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയൊടുക്കണം. 2018ൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ പീഡനക്കേസിലാണ് വിധി.മിഠായി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് അമല്‍ദേവ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണു ബന്ധുക്കളുടെ സംശയത്തിന് ഇടയാക്കിയത്. പിന്നാലെ സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോടതി വിധിച്ച പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 15 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. അതിവേഗ കോടതി ജഡ്‌ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. ടൗണ്‍ സൗത്ത് സിഐമാരായിരുന്ന ആര്‍.മനോജ് കുമാര്‍, പി.കെ.മനോജ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ടി.ശോഭന ഹാജരായി. അമല്‍ദേവിനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി