ലൈംഗികാതിക്രമ കേസ്; വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

ലൈംഗികാതിക്രമ കേസിൽ നടനും നിർമ്മതവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇയാളുടെ ഫ്ളാറ്റിൽ പരിശോധന നടക്കുകയാണ്. ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
പരാതിക്കാരിയല്ല, ഈ കേസിൽ താനാണ് യഥാർത്ഥ ഇരയെന്ന വാദം ഉയർത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.
കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.