ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാൽ പീഡനമല്ലെന്ന് ഹൈക്കോടതി

തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയോ ഇക്കാര്യത്തിൽ സ്ത്രീക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താലാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.
വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ല.