അന്പലമുക്ക് കൊലപാതകം: പ്രതി കൊടുംക്രിമിനൽ
തിരുവനന്തപുരം അന്പലമുക്കിൽ കാർഷിക നഴ്‌സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതി അരുവായ്‌മൊഴി രാജേന്ദ്രനുമായി പോലീസ് കന്യാകുമാരി കാവൽക്കിണറിൽ തെളിവെടുപ്പ് നടത്തുന്നു. പ്രതി വിറ്റ നാല് പവന്റെ സ്വർണമാല ഇവിടെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ഇവിടെ പ്രതി ഒളിവിൽ താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടത്തും.
പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞട്ടുണ്ട്. കൊലപാതകരത്തിനു ശേഷം പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ, പേരൂർക്കടയിൽ നിന്നും ഉള്ളൂരിൽ എത്താൻ ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ, അവിടെ നിന്നും പേരൂർക്കടയിലെത്താൻ വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി രാജേന്ദ്രൻ കൊടുംക്രിമിനലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്‍പ് നാല് കൊലപാതകങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങളെല്ലാം. 2014ൽ കസ്റ്റംസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും മകനേയും കൊലപ്പെടുത്തിയിരുന്നു. കഴുത്തറുത്തായിരുന്നു കൊല. പിന്നാലെ മറ്റൊരാളെ കൂടി ഇയാൾ കൊലപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥനേയും കുടുംബത്തേയും കൊന്ന കേസിൽ വിചാരണ നേരിടാനിരിക്കേയാണ് ഒരുമാസം മുന്‍പ് തിരുവനന്തപുരത്തെത്തിയ ഇയാൾ പേരൂർക്കടയിലെ ഹോട്ടലിൽ ജോലിക്ക് കയറിയത്.


