നടിയെ ആക്രമിച്ച കേസ്; കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിൽ സംശയം പ്രകടിപ്പിച്ച് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികൾ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. സാക്ഷിയുടെ സഹപ്രവർത്തകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേസിൽ ദിലീപിന്റെ ഡ്രൈവർ, കാവ്യാ മാധവൻ, ഭാമ, ബിന്ദു പണിക്കർ എന്നിവരുൾപ്പെടെ നിരവധി സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. വിചാരണ വേളയിൽ കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചു.
അതേസമയം ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിലേക്ക് വരുന്പോൾ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദേശമുണ്ട്. നടൻ ദിലീപിനെതിരെ സംവിധായകൻ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും.