നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി; കേസ് ഇന്ന് സുപ്രീംകോടതിയിൽ

തിരുവനന്തപുരം
ഐ എസ് ആർ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ മുൻ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും.
ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയൻ, തന്പി എസ്. ദുർഗാദത്ത്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
എന്നാൽ, ഹർജിയെ ഉദ്യോഗസ്ഥർ എതിർത്തിട്ടുണ്ട്. ചാര പ്രവർത്തനത്തെ കുറിച്ച് 1994ൽ അന്നത്തെ ഐ.ബി ഡയറക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടുകൾ കോടതി പരിശോധിക്കണമെന്ന് ആർ.ബി. ശ്രീകുമാർ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.