പാർട്ടി പരസ്യമായി ശാസിച്ചതിൽ വിഷമമില്ലെന്ന് ജി. സുധാകരൻ
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചതിൽ വിഷമമില്ലെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരൻ. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറ് ശതമാനം യോജിപ്പാണ്. പാർട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നത്. ഒരു സ്ഥാനമാനത്തിനുവേണ്ടിയും നാളിതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗത്വം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് താന്‍. പാർട്ടി നടപടികൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജി. സുധാകരൻ പറഞ്ഞു.
ഇത് പാർട്ടി സമ്മേളന കാലമാണ്. കുറേക്കൂടി ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷൻ കാര്യങ്ങൾ അടഞ്ഞ അധ്യായമായതിനാൽ അതേപ്പറ്റി പറയുന്നില്ല. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്നങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു.