വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട ദത്ത് വിവാദത്തിലെ പരാതിക്കാരി അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെൺകുട്ടികൾ ശക്തരാകണമെന്നാണ് താൻ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.
‘എന്റെ മക്കളെ വളർത്തിയതുപോലെ മറ്റ് പെൺകുട്ടികളും ബോൾഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളിൽ പെൺകുട്ടികൾ വീണുപോകരുത്’. മന്ത്രി പറഞ്ഞു പേരൂർക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയിൽ മറ്റ് പ്രതികരണങ്ങൾ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘കല്യാണം കഴിഞ്ഞ് രണ്ടുംമൂന്നും കുട്ടികളുണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതുപോരാഞ്ഞിട്ട് വളരെ ചെറുപ്പമായ മറ്റൊരു കുട്ടിയെ പ്രേമിക്കുക, അതിലും കുട്ടിയുണ്ടാക്കി കൊടുക്കുക, അതെല്ലാം ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക− ആ മാതാപിതാക്കളുടെ മനോനില മനസിലാക്കണം’. എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതികരണത്തിനെതിരെ നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുന്നയിക്കുകയും ചെയ്തു. തുടർന്നാണ് അനുപമയും അജിത്തും പൊലീസിൽ പരാതി നൽകിയത്.