നവീകരിച്ച കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം
കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. കൊവിഡ് മാനദണ്ധങ്ങൾ പാലിച്ച് രാത്രി എട്ടുവരെ പ്രധാന ബീച്ച്, കൾച്ചറൽ ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. സ്വയം നിയന്ത്രണം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ബീച്ച് തുറക്കുന്നതിന്‍റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
തിരക്ക് അധികമുള്ള സമയങ്ങളിൽ ബാരിക്കേഡുകളും കയറുമുൾപ്പടെയുള്ളവ സ്ഥാപിച്ചാകും പ്രവേശനം നിയന്ത്രിക്കുക. ബീച്ചിലെത്തുന്നവർ മാസ്‌ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. ബീച്ചിൽ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നിർബന്ധമാക്കും.
കോർപ്പറേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലാകും ലൈസൻസ് നൽകുക. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.