കെപിസിസി അധ്യക്ഷനെ മുൻകൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെതിരേ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ഫോൺ എടുക്കുന്നില്ലെന്ന കെ. സുധാകരന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷനെ മുൻകൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ല. സ്ലോട്ട് വച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട സാഹചര്യമില്ല. അങ്ങനെ വന്നാൽ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു.
വി.എം. സുധീരൻ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കാതെ കോൺഗ്രസിന് മുന്നോട്ടുപോകാനാവില്ല. ഏകാധിപത്യ ശൈലിയിലാണ് നേതൃത്വം പെരുമാറുന്നതെന്നും താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ മുല്ലപ്പള്ളി പറഞ്ഞു. സുധീരനെയും മുല്ലപ്പള്ളിയെയും പോലുള്ള മുതിർന്ന നേതാക്കളെ ഫോണിൽ വിളിക്കാറുണ്ടെന്നും എന്നാൽ പലരും പ്രതികരിക്കാറില്ലെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞത്.