നിപ്പ ഭീതി ഒഴിയുന്നു; ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകൾ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചത്. അതേസമയം രോഗം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരുൾപ്പെട്ട കേന്ദ്രസംഘം ജില്ലയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. കുട്ടിയുടെ പ്രാഥമിക സന്പർക്കപട്ടികയിലുണ്ടായിരുന്ന പത്തുപേരുടെയും ഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ, അടുത്തബന്ധുക്കൾ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ജാഗ്രത തുടരുന്നതായും കുട്ടിക്ക് നിപ്പ വരാനുണ്ടായ കാരണം വിവിധ വകുപ്പുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടു പ്രകാരമേ പറയാനാകൂവെന്നും മന്ത്രി അറിയിച്ചു.
വവ്വാൽ തന്നെ വൈറസ് ബാധ വവ്വാലിലൂടെയായിരിക്കാമെന്നാണ് വിലയിരുത്തൽ. കുട്ടി കഴിച്ച റംബൂട്ടാന്‍ പഴം തന്നെയായിരിക്കും കാരണമെന്നാണ് നിഗമനം. രണ്ടു ദിവസം ഇവിടെ പരിശോധന നടത്തിയ സംഘം ഇതു സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കുട്ടിയുടെ വീടിന് ആറു കിലോമീറ്റർ അകലെ വവ്വാലിനെ ഉറുന്പരിച്ച നിലയിൽ കണ്ടെത്തി. ഇതു മൃഗസംരക്ഷണവകുപ്പ് പരിശോധനനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിരീക്ഷണവാർഡിൽ തുടരുന്നവരുടെ സാന്പിളുകൾ മെഡിക്കൽ കോളജിൽ സജ്ജീകരിച്ച ലാബിൽ ഇന്നുമുതൽ പരിശോധിച്ചുതുടങ്ങും. ലക്ഷണങ്ങളുമായി കഴിയുന്ന 48 പേരിൽ 31 പേരും കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്. വയനാട്ടിൽനിന്നു നാൽ, മലപ്പുറത്തുനിന്ന് എട്ട്, എറണാകുളത്തുനിന്ന് ഒരാൾ, കണ്ണൂരിൽനിന്നു മൂന്നുപേർ, പാലക്കാട്ടുനിന്ന് ഒരാൾ എന്നിങ്ങനെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്.