പ്രതിയുടെ എടിഎം കൈക്കലാക്കി പൊലീസുകാരൻ തട്ടിയെടുത്ത സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ: തളിപ്പറന്പിൽ എടിഎമ്മിൽ നിന്ന് പണം കവർന്ന കേസിലെ പ്രതിയുടെ കയ്യിലെ എടിഎം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരൻ തട്ടിയെടുത്ത സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. കേസിൽ തളിപ്പറന്പ് േസ്റ്റഷനിലെ സിപിഒ ഇ.എൻ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന സംഭവത്തിലാണ് ഏപ്രിൽ മൂന്നാം തിയതി ഗോകുലിനെ തളിപ്പറന്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സിപിഒ ശ്രീകാന്ത് 50000 രൂപ കൈക്കലാക്കി.
വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിൽ സിപിഒ ശ്രീകാന്തിന് പങ്കുണ്ടെന്ന് വ്യക്തമായി. തുടർന്ന് റൂറൽ എസ്പി നവനീത് ശർമ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. തുടർന്ന് അന്വേഷണം കുടിയാന്മല സിഐക്ക് കൈമാറിയിരുന്നു. ഒടുവിൽ ഇരു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് റൂറൽ എസ്പി കൈമാറുകയായിരുന്നു.