മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചു; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സന്ദീപിനെ അഞ്ച് മണിക്കൂർ നേരം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തു. ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി, സ്പീക്കർ, കെടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റിക്കോർഡ് ചെയ്തു.

