അദാനിയുമായി സർക്കാർ 8850 കോടിയുടെ അഴിമതിക്കരാർ ഒപ്പിട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേറ്റ് ഭീമൻ അദാനിയിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് കേന്ദ്രത്തിന്‍റെ ഒത്താശയോടെ സംസ്ഥാന സർക്കാർ കളമൊരുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ ദീർഘകാല കരാറിലാണ് സംസ്ഥാന വൈദ്യുതി ബോർഡ് ഏർപ്പെടുന്നത്. 25 വർഷത്തേക്കുള്ള ദീർഘകാല കരാറാണിത്. അഞ്ച് ശതമാനം വൈദ്യുതി പാരന്പര്യേതര ഊർജ്ജ സ്രോതസുകളിൽനിന്നും വാങ്ങണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്‍റെ മറവിലാണ് വൈദ്യുതി കൊള്ള നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയിൽ നിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നത്. ഒരു രൂപയ്ക്ക് ജലവൈദ്യുതി ലഭിക്കുന്പോഴാണ് കേരളം അദാനിയുടെ കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങുന്നതെന്നും ശ്രദ്ധേയമാണ്.

