ഇലക്ഷനോട് അനുബന്ധിച്ച് ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി അനുവദിച്ച് ലേബർ കമ്മീഷണർ
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ് ആൻഡ് കോമേഴ്സൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരമാണ് ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണം. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുകയോ വേതനം നൽകാതിരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
ഉത്തരവ് ലംഘിച്ചാൽ തൊഴിൽ ഉടമയിൽ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്. സ്വന്തം ജില്ലയ്ക്കു പുറത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ വോട്ടിംഗ് പ്രദേശത്ത് പോയി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് വേതനത്തോടുകൂടിയ അവധി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

