ആഴക്കടൽ മത്സ്യബന്ധനം; ഇഎംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കന്പനിയുമായുള്ള ധാരണാപത്രം സർക്കാരിന്‍റെ അറിവോടെയെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. ഇംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകൾ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. കെഎസ്ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരിയ സർക്കാർ നീക്കത്തിന് തിരിച്ചടിയാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമിയിരുന്നുവെന്ന് വിവരാവകാശ നിയമത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉൾനാടൻ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവരുമായി അമേരിക്കൻ കന്പനി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

