സ്വർണ്ണക്കടത്ത് കേസ്; 10 പേരെ സംരക്ഷിത സാക്ഷികളാക്കി എൻ.ഐ.എ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി അനുമതി നൽകി. ഉയർന്ന ബന്ധമുളള സന്പന്നരായെ പ്രതികൾ സാക്ഷികളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. സംരക്ഷിത സാക്ഷികളായി പ്രഖ്യാപിച്ചവരുടെ വിശദാംശങ്ങൾ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും പ്രത്യക്ഷപ്പെടില്ല.
സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് എൻഐഎ കോടതി അറിയിച്ചിരുന്നു. കോടതിക്ക് മുന്നിൽ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാകാൻ സാക്ഷികൾക്ക് നിയമത്തിന്റെ പിന്തുണ ആവശ്യമാണന്നും എൻഐഎ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ പ്രതികൂല തെളിവുകൾ ലഭിക്കാൻ പ്രതികൾ സാക്ഷിമൊഴികളെ ഭീഷണിപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും എൻഐഎ ഈ വാദം കോടതി അംഗീകരിച്ചു. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ കഴിയുന്ന രേഖകളും പ്രതികൾക്കോ അവരുടെ അഭിഭാഷകർക്കോ നൽകില്ലെന്ന് കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് സംരക്ഷിത സാക്ഷികളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.

