എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംഎൽഎ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അതേസമയം, 11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും. അതേസമയം, ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.
എം.സി കമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി. കമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങിയെന്നായിരുന്നു സർക്കാർ വാദം.

