രമാദേവിയുടെ പഞ്ചരത്‌നങ്ങളിൽ നാല് പേർ ഒരേ ദിവസം വിവാഹിതരാകുന്നു

തിരുവനന്തപുരം: ജനനംകൊണ്ടു തന്നെ പ്രസിദ്ധി നേടിയ പോത്തന്‍കോട് സ്വദേശികളായ സഹോദരിമാര്‍ വിവാഹിതരാകുന്നു. നന്നാട്ടുകാവില്‍ 'പഞ്ചരത്‌ന'ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഏപ്രിലില്‍ ഗുരുവായൂരില്‍ വച്ച് വിവാഹിതരാക്കുന്നത്. ഏക സഹോദരന്‍ ഉത്രജന്‍ പെങ്ങന്മാരുടെ വിവാഹ നടത്തിപ്പുകാരനാകും.
1995 നവംബറിലാണ് എസ്.എ.ടി. ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ ഇവര്‍ ജനിച്ചത്. പിറന്നത് ഉത്രം നഷത്രത്തിലായതിനാലാണ് മക്കള്‍ക്ക് നാളുചേര്‍ത്ത് പേരിട്ടത്. ഇവരുടെ ഒമ്പതാം വയസ്സില്‍ അച്ഛന്‍ പ്രേമകുമാറിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായിയാണ് രമാദേവി കുട്ടികളെ വളര്‍ത്തിയത്.
ഉപജീവന മാര്‍ഗംമുട്ടിയ രമാദേവിക്ക് സര്‍ക്കാര്‍ ജില്ലാസഹകരണ ബാങ്കില്‍ ജോലിനല്‍കി. സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിചെയ്യുന്ന അമ്മയുടെ അഗ്രഹം പോലെയിതാ മക്കളുടെ വിവാഹമെത്തിരിക്കുന്നു. ഫാഷന്‍ ഡിസൈനറായ ഉത്രയെ വിവാഹം ചെയ്യുന്നത് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്.അജിത്കുമാറാണ്.
കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശ്. മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലിചാര്‍ത്തും.