മഞ്ചിക്കണ്ടിയിലേത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്: കോടതിയിൽ റിപ്പോർട്ട് നൽകി
പാലക്കാട്: അട്ടപ്പാടിക്ക് സമീപം മഞ്ചിക്കണ്ടിയിൽ നാല് മാവോയിസ്റ്റുകളെ വധിച്ച സംഭവം ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.
മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് പാലക്കാട് എസ്.പി ജി.ശിവവിക്രം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാട്ടിൽ പട്രോളിംഗ് പോയ കേരള പൊലീസിന്‍റെ സായുധ സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും തണ്ടർ ബോൾട്ട് നടത്തിയ വെടിവെപ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇൻക്വസ്റ്റ് നടപടികൾക്കിടെ നടന്ന വെടിവെപ്പിൽ്‍ മറ്റൊരാളും കൊലപ്പെട്ടതായി എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
സുപ്രീം കോടതിയുടെ മാനദണ്ധങ്ങൾ പാലിച്ചാണ് ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയാക്കിയതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്നും പൊലീസ് നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടൽ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പാലക്കാട് എസ്.പിയോട് കോടതി നിർദ്ദേശിച്ചത്.

