റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും ; പൊന്നാമറ്റം വീട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ കുപ്പി കണ്ടെത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ റോജോയോട് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരി റെഞ്ചിയുടെ വീട്ടില്‍ നിന്നും റോജോ വടകരയിലേക്ക് പോയിട്ടുണ്ട്. റെഞ്ചിയും സഹോദരനൊപ്പം പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റോജോയെ അന്വേഷണ സംഘം അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ റോജോയില്‍ നിന്നും മനസ്സിലാക്കുന്നതിനായിട്ടാണ് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ റോജോ വൈക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ നിന്നുമാണ് ഇന്ന് വടകരയില്‍ എത്തുന്നത്. ഉച്ചയോടെ റോജിയില്‍ നിന്നും മൊഴിയെടുത്തേക്കുമെന്നാണ് സൂചനകള്‍.
നേരത്തേ കേസില്‍ മൂന്ന് മാസം മുമ്പ് പരാതി നല്‍കിയത് റോജിയായിരുന്നു. ജേഷ്ഠന്റെ മരണവുമായി ബന്ധപ്പെട്ടതും ഒസ്യത്ത് സംബന്ധിച്ചതുമായി വിവരങ്ങള്‍ വിവരാവകാശരേഖകള്‍ പ്രകാരം എടുത്ത ശേഷമുള്ള റോജിയുടെ പരാതിയാണ് കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയായത്. കഴിഞ്ഞ ദിവസം പ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചു. വീട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ഒരു കുപ്പി കണ്ടെത്തിയിരുന്നു. ഇത് സയനൈഡ് ആണോ എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുകയുമാണ്.

