സി.ഒ.ടി നസീർ വധശ്രമം: എ.എൻ ഷംസീർ എം.എൽ.എയുടെ കാർ കസ്റ്റഡിയിൽ
തലശ്ശേരി: സി.ഒ.ടി നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എൻ. ഷംസീറിന്റെ സഹോദരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് അന്വേഷണസംഘം ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഗൂഢാലോചന നടന്നത് ഈ കാറിൽ വെച്ചാണെന്നായിരുന്നു സി.ഒ.ടി. നസീറിന്റെ മൊഴി. ആക്രമണത്തിൽ എ.എൻ. ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നൽകിയിരുന്നു.
വധശ്രമക്കേസിൽ അറസ്റ്റ് ചെയ്ത രാഗേഷും പെട്ടി സന്തോഷിൽനിന്നും ഗൂഢാലോചന സംബന്ധിച്ച് പോലീസ് വിവരങ്ങൾ തേടിയിരുന്നു. എം.എൽ.എയുടെ കാറിൽ രാഗേഷ് കിൻഫ്ര പാർക്കിന് മുന്നിലെത്തി ഗൂഢാലോചന നടത്തിയെന്നായിരുന്നു സന്തോഷിന്റെ മൊഴി. തുടർന്ന് കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ സനിൽകുമാർ കാർ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി നീളുകയായിരുന്നു. ഇതിനിടെ ഗുഢാലോചന നടന്നെന്ന് ആരോപിക്കുന്ന കാറിൽ എം.എൽ.എ ബോർഡ് ഒഴിവാക്കി എ.എൻ ഷംസീർ വീണ്ടും സഞ്ചരിച്ചത് പോലീസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മെയ് 18−ാം തീയതി രാത്രിയിലാണ് തലശ്ശേരി കയ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന് നു.

