18 വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം: 18 വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന കെ.എസ്.യു സമരപ്പന്തലിലാണ് പ്രഖ്യാപനം നടന്നത്. അമൽ ചന്ദ്രയെ പ്രസിഡന്റായും ആര്യ.എസ്.നായരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഏഴു പേരാണ് കമ്മിറ്റിയിൽ ഉള്ളത്. അതേസമയം, യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കെ.എസ്.യു അറിയിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ വാദം അംഗീകരിക്കാൻ കഴിയില്ലെന്നു കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.
ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികൾ വരാത്തതെന്നും കൂടുതൽ കുട്ടികൾ കെ.എസ്.യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതായും കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. കോളേജ് ക്യാന്പസിൽ കൊടിമരം വയ്ക്കുന്നത് കോളേജ് അധികൃതരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.

