മലപ്പുറത്ത് സെവൻസ് കളിക്കാൻ ആന്റണി; 'ആനപ്പറന്പിലെ വേൾഡ്കപ്പ്' വരുന്നു
കൊച്ചി: ഹിഷാം എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പ്രമുഖ ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടർ −12 ചാന്പ്യൻഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാൻ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലൂടെ മികച്ച അരങ്ങേറ്റം ലഭിച്ച നടനാണ് ആന്റണി വർഗീസ്. എന്നാൽ 'അങ്കമാലി'യുടെ വിജയത്തിന് ശേഷവും ശ്രദ്ധയോടെ തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. ലിജോയുടെ ഒപ്പം പ്രവർത്തിച്ച ടിനു പാപ്പച്ചൻ സ്വതന്ത്ര സംവിധായകനായ 'സ്വാതന്ത്ര്യം അർദ്‍ധരാത്രിയിലും' ലിജോയുടെ തന്നെ പുറത്തുവരാനിരിക്കുന്ന 'ജെല്ലിക്കെട്ടും'. ഇപ്പോഴിതാ 'ജെല്ലിക്കെട്ടി'ന് ശേഷമുള്ള തന്റെ അടുത്ത ചിത്രവും അനൗൺസ് ചെയ്തിരിക്കുകയാണ് ആന്റണി. സംസ്ഥാനത്തെ സെവൻസ് ടൂർണമെന്റുകളിൽ പന്ത് തട്ടുന്ന ഒരു കളിക്കാരനാണ് ചിത്രത്തിൽ ആന്റണിയുടെ കഥാപാത്രം.
നവാഗതനായ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ആനപ്പറന്പിലെ വേൾഡ്കപ്പ്' എന്നാണ്. ഹിഷാം എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പ്രമുഖ ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടർ−12 ചാന്പ്യൻഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാൻ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. 'ആനപ്പറന്പ്' എന്ന സാങ്കൽപിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ലൊക്കേഷൻ.
നേരത്തേ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻ പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്നു നിഖിൽ പ്രേംരാജ്. ബാലു വർഗീസ്, മനോജ് കെ ജയൻ, സൗജു കുറുപ്പ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സപ്റ്റംബറിൽ മലപ്പുറത്ത് ചിത്രീകരണം ആരംഭിക്കും.

