സോഷ്യൽ മീഡിയ ഹർത്താലിൽ ജനം വലഞ്ഞു
കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനം നടപ്പാക്കാൻ ഒരു സംഘം രംഗത്തിറങ്ങിയതോടെ വടക്കൻ ജില്ലകൾ നിശ്ചലമായി. മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വെയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു. എന്നാൽ പിന്നാട് പല ഭാഗങ്ങളിലും വാഹനങ്ങൾ തടയുകയും കടകൾ ഭീഷണിപ്പെടുത്തി അടപ്പിക്കുകയും ചെയ്തു. ബലമായി കടകൾ അടപ്പിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഹർത്താൽ അനുകൂലികളുടെ ശ്രമം ആളുകൾ ചോദ്യം ചെയ്തതോടെ പലയിടത്തും സംഘർഷാവസ്ഥ രൂപപ്പെട്ടു.
മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും എസ്.ഡി.പി.ഐക്കാർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പോലീസിനോ ഇന്‍റലിജൻസിനോ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളിൽ ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാർ മേഖലയിൽ. ജനകീയ സമിതി എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഹർത്താലനുകൂലികൾ സംഘടിച്ചിരുന്നത്.
ആറോളം കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർക്കുകയും പെട്രോൾ പന്പ് ആക്രമിക്കുകയും ചെയ്ത ഹർത്താൽ അനുകൂലികൾ കണ്ണൂർ ടൗൺ പോലീസ് േസ്റ്റഷനിലേക്ക് തള്ളിക്കയറി സംഘർഷമുണ്ടാക്കുകയും ചെയ്തു. മലപ്പുറത്ത് ഹർത്താൽ അനുകൂലികൾ നടത്തിയ കല്ലേറിൽ ഇരുപതിലേറെ പോലീസുകാർക്ക് പരിക്കേറ്റു.
കശ്മീരിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന സംഭവത്തിൽ നീതി കിട്ടാൻ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് അക്രമങ്ങളെല്ലാം നടന്നത്.
അതേസമയം ഹർത്താൽ ആഹ്വാനത്തിന്‍റെ പേരിൽ ഹർത്താൽ നടത്തി അക്രമം അഴിച്ചു വിട്ട നൂറോളം പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായതിലേറെയും എസ്.ഡി.പി.ഐ− പ്രവർത്തകരാണെന്നാണ് പോലീസ് പറയുന്നത്.



