ഗവ.ആയുർവേദ ആശുപത്രിയിൽ രോഗികൾക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി
ഇടുക്കി:തേർഡ്ക്യാന്പ് ഗവ.ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് മന്ത്രി എം.എം.മണി ആശുപത്രി അധികൃതർക്ക് ഉറപ്പുനൽകി. ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലെത്തിയ മന്ത്രിയോട് ആശുപത്രിയിലെ ശോചനീയാവസ്ഥ സംബന്ധിച്ച് രോഗികൾ പരാതി പറഞ്ഞു. ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സി.എം.ഒ മന്ത്രിക്ക് നിവേദനം നൽകി. പ്രധാന കെട്ടിടം മഴപെയ്താൽ പൂർണമായും ചോർന്നൊലിക്കുന്ന നിലയിലാണ്. കിടപ്പുരോഗികളെ അലട്ടുന്ന മറ്റൊരു പ്രശ്‌നം മൂട്ടയുടെ ശല്യമാണ്. ജലക്ഷാമം മൂലം കിടപ്പുരോഗികളുടെ എണ്ണം കുറച്ചിരിക്കുകയാണ്. നിലവിലുള്ള കിണർ വറ്റിയ നിലയിലാണ്. കുഴൽക്കിണർ ഉണ്ടെങ്കിലും ആഴം കുറവായതിനാൽ വേനൽ ആരംഭത്തിൽത്തന്നെ വറ്റും. ശൗചാലയങ്ങളുടെ കുറവും ശോചനീയാവസ്ഥയും രോഗികളെയും ആശുപത്രി അധികൃതരെയും ഒരുപോലെ അലട്ടുന്നു. പൈപ്പുകളും തകരാറിലാണ്. നിലവിലുള്ള ഒ.പി. ബ്ലോക്ക് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവും മന്ത്രിയോട് അധികൃതർ ഉന്നയിച്ചു.
ഗവ.ആയുർവേദ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുവാൻ റൂഫിംഗ് നടത്തുമെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും മന്ത്രി പ്രദേശത്തെ ജനപ്രതിനിധികൾക്കും ആശുപത്രി ജീവനക്കാർക്കും ഉറപ്പു നൽകി. പന്പാടുംപാറ പഞ്ചായത്ത് പ്രസിഡണ്ട് ആരിഫാ അയൂബ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർ തുടങ്ങിയവർ മന്ത്രിക്കൊപ്പം പങ്കെടുത്തു.

