മതേതരകക്ഷികളെ ഒന്നിപ്പിക്കേണ്ടത് കോൺഗ്രസെന്ന് കെ.വി തോമസ്
പാലക്കാട് : രാജ്യത്തെ മതേതര പാർട്ടികളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്ന് കെ.വി തോമസ് എംപി. വാണിയംകുളത്തു നാഷനൽ കോൺഗ്രസ് ബ്രിഗേഡ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ കേന്ദ്രമന്ത്രി.
അയൽരാജ്യങ്ങളുമായി ഇത്രയും അധികം ബന്ധം വഷളായ കാലഘട്ടം ഇതിനു മുന്പ് ഉണ്ടായിട്ടില്ലെന്നും നയതന്ത്രരംഗത്തു നേട്ടമുണ്ടാക്കിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് അയൽരാജ്യങ്ങളുടെ നിലപാടോടെ വെളിപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ കേവലം വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ കബളിപ്പിക്കുകയാണ്. സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. എല്ലാം ശരിയാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയവർക്ക് ഒന്നും ചെയ്യാനായിട്ടില്ല. കേന്ദ്രത്തിലും കേരളത്തിലും മുൻ സർക്കാരുകൾ കൈവരിച്ച നേട്ടങ്ങളെ ബി.ജെ.പി, എൽ.ഡി.എഫ് സർക്കാരുകൾ അട്ടിമറിച്ചു. സ്വേച്ഛാധിപത്യത്തിന്റെ കാര്യത്തിൽ മോഡിയുടെ കൊച്ചനുജനാണ് പിണറായിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ.വിജയരാഘവൻ അദ്ധ്യക്ഷനായി. വി.സി കബീർ, ടി.വി ചന്ദ്രമോഹനൻ, ശാന്താ ജയറാം, തങ്കമ്മ രാമകൃഷ്ണൻ, സി.ആർ.അനിൽകുമാർ, പി.ടി.അജയ്മോഹൻ, ഹരിഗോവിന്ദൻ, എം.പി റീജ, നഫീസ ജമാൽ, ദാമോദരൻ ഏറനാട്ട്, പ്രകാശ് നട്ടക്കുളങ്ങര എന്നിവർ പ്രസം ഗിച്ചു. പ്രതിനിധി സമ്മേളനം നാഷനൽ കോൺഗ്രസ് ബ്രിഗേഡ് ദേശീയ പ്രസിഡണ്ട് ബിരൺദേവ് ഉദ്ഘാടനം ചെയ്തു.

