പെൺകുട്ടികൾ സുരക്ഷയ്ക്കായി പ്രതിരോധിക്കാൻ തയ്യാറാകണം : യതീഷ് ചന്ദ്ര
തൃശ്ശൂർ : സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർദ്ധിച്ചുവരുന്നതായി തൃശ്ശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. നാട്ടിക എസ്.എൻ കോളേജ് വിമൺസെല്ലിന്റെയും തൃശ്ശൂർ റൂറൽ പോലീസിന്റെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച പെൺകരുത്ത്− 2018 (ഷീ പവർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.പി.
പെൺകുട്ടികൾ സുരക്ഷയ്ക്കായി പ്രതിരോധിക്കാൻ തയ്യാറാകണം. എല്ലാത്തരം അനീതികളെയും അതിജീവിക്കുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ കർമ്മപരിപാടി ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയ്ക്കായുള്ള പ്രായോഗിക വശങ്ങൾ ഇതോടെ ആർജ്ജിക്കാനാകും. കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഇല്ലാതാക്കാൻ ഇതോടെ കഴിയുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.
നാട്ടിക ശ്രീനാരായണ കോളേജിലെ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി. വിനു മുഖ്യാതിഥിയായി. വനിതാ സെൽ സി.ഐ പ്രസന്ന അന്പൂരത്ത്, കോർഡിനേറ്റർ സാന്റോ തട്ടിൽ, നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ അന്പിളി സതീഷ്, ഡോ: വി.ജി മധുരിമ, ജി. ടെക് കോളേജ് പ്രിൻസിപ്പൽ ആൽവിൻ, ഡോ: എം.എ സുരാജ്, സൂപ്രണ്ട് പി.ആർ ഗോപിനാഥ്, യൂണിയൻ വൈസ് ചെയർമാൻ നിരൂപ ചന്ദ്രൻ, റിത്വിക്ക് എസ്. ചന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് മധു വിശ്വനാഥിന്റെ നേതൃത്വത്തിൽ കരാത്തെ ഡെമോൺസ്ട്രേഷനും നടന്നു. കേരള പോലീസ് എല്ലാ ജില്ലകളിലും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.


