സ്വാശ്രയം : സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം : സ്വാശ്രയ വിഷയത്തിൽ സർക്കാരിനുംമാനേജുമെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും മനസിലാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ലളിതമായി പരിഹരിക്കേണ്ട പ്രശ്നം സങ്കീർണമാക്കിയെന്നും വിമർശിച്ചു. വിദ്യാർത്ഥികളുടെ ഭാവി നോക്കാതെയാണ് സർക്കാരും മാനേജുമെന്റുകളും കൊന്പ് കോർക്കുന്നത്. പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങാത്തതിനാൽ തന്നെ കുട്ടികളും രക്ഷിതാക്കളും അങ്കലാപ്പിലാണ്. ഇത് ആരെങ്കിലും മനസിലാക്കുന്നുണ്ടോയെന്നും രൂക്ഷമായ ഭാഷയിൽ കോടതി ചോദിച്ചു. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ തീരുമാനിച്ചത് 15 ലക്ഷമാണ്. എന്നിട്ടും സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഫീസ് സംബന്ധിച്ച വിജ്ഞാപനവും കോടതി ഉത്തരവുകളും ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യം ചെയ്തു സ്വാശ്രയ മാനേജുമെന്റുകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചതിനെ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു.

