തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്
തിരുവനന്തപുരം : ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. തുറമുഖ വകുപ്പ് ആസ്ഥാനം നിർമ്മിക്കുന്നതിൽ ക്രമക്കേട് നടന്നുവെന്നും കെട്ടിട നിർമ്മാണത്തിന് കോർപ്‍പറേഷന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും സി.എ.ജി കണ്ടെത്തി. കൊടുങ്ങല്ലൂരിലെ ഓഫീസിൽ കോൺഫറൻസ് ഹാൾ നിർമ്മിച്ചതിലും ക്രമക്കേടുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. സർക്കാറിനെ ഇക്കാര്യത്തിൽ ജേക്കബ് തോമസ് വഴി തെറ്റിച്ചു. ഇത് കാരണം 1.93 കോടി ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം ഇപ്പോൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. സോളാർ പാനൽ സ്ഥാപിച്ചതിൽ ഫണ്ട് വകമാറ്റിയെന്നും സി.എ.ജി റിപ്പോർട്ട് പറയുന്നു.
ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ് കരാറുകാർക്ക് പണം നൽകി, ഇത് സർക്കാറിന് അധിക ചെലവുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജേക്കബ് തോമസിനെതിരായ സി.എ.ജി നിരീക്ഷണങ്ങൾ തുറമുഖ വകുപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.
2009-14 വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടായിരുന്നത്. നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജേക്കബ് തോമസ്.
ഉത്തരവാദികൾ കപ്പലോടിക്കാനറിയാത്ത എന്നെ നിയമിച്ചവർ: ജേക്കബ് തോമസ്
തിരുവനന്തപുരം : തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ താൻ അഴിമതി നടത്തിയെന്ന സി.എ.ജി റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് അന്നത്തെ എൽ.ഡി.എഫ് സർക്കാരാണെന്ന് ജേക്കബ് തോമസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയും വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കപ്പലോടിക്കാൻ അറിയാത്ത തന്നെ തുറമുഖ വകുപ്പിൽ നിയമിച്ചവരാണ് ഉത്തരവാദി. തനിക്കെതിരെ പല റിപ്പോർട്ടുകളും വരുന്നുണ്ട്. ഇതിനൊക്കെ പല ലക്ഷ്യങ്ങളുമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സത്യം ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. എല്ലാം ജനങ്ങൾക്കറിയാം. താൻ വിജിലൻസ് ഡയറക്ടർ ആയിരുന്നപ്പോൾ ശത്രുക്കൾ നിരവധി ഉണ്ടായിട്ടുണ്ട്. വിജിലൻസിൽ പ്രവർത്തിച്ചു എന്ന കാരണം കൊണ്ടാണ് തനിക്കെതിരെ ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

