സൗരോർജ്ജം : സിയാൽ കൂടുതൽ സജീവമായി മുന്നോട്ട്
കൊച്ചി : സ്വന്തമായി സൗരോർജ്ജം ഉൽപാദിപ്പിച്ചു വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും കണ്ടെത്തി ലോകത്തിനു തന്നെ മാതൃകയായ കൊച്ചി രാജ്യാന്തര വിമാനത്താവളക്കന്പനി (സിയാൽ) വൈദ്യുതോൽ പാദനത്തിൽ കൂടുതൽ സജീവമായി. അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ വൈദ്യുതോൽപാദനം 100 മെഗാവാട്ട് ആക്കി വർദ്ധിപ്പിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. അതോടെ സിയാൽ കെ.എസ്.ഇ.ബിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുതോൽപാദന യൂണിറ്റായി മാറും.
നിലവിൽ 30 മെഗാവാട്ട് വൈദ്യുതിയാണ് സോളാർ പ്ലാന്റുകളിൽ നിന്ന് സിയാൽ ഉൽപാദിപ്പിക്കുന്നത്. ഇത് 50 മെഗാവാട്ട് ആയി വർദ്ധിപ്പിക്കും. കാർഗോ ടെർമിനലിന് സമീപമുള്ള 45 ഏക്കർ മുഴുവൻ സോളർ പാനലുകൾ വിരിച്ചി കഴിഞ്ഞു. ഏതാണ്ട് 50 മെഗാവാട്ട് വൈദ്യുതി സോളറിൽനിന്നു മാത്രം ഉൽപാദിപ്പിക്കാനാണു പദ്ധതി.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചെറുകിട ജല വൈദ്യുത പദ്ധതികൾ സജ്ജമാക്കി അതിൽ നിന്നും മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് സിയാലിന്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. ഏതാണ്ട് 44 മെഗാവാട്ട് വൈദ്യുതി ഇവയിൽനിന്ന് ഉൽപാദിപ്പിക്കാനാകും. മറ്റു ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സർവേ ജോലികളും മറ്റും നടന്നു വരുന്നു. ഏറ്റവും ചെലവു കുറഞ്ഞ മാർഗങ്ങൾ അവലംബിക്കുന്നതു മൂലമാണ് വൈദ്യുതോൽപാദന മേഖലയിലും സിയാലിന് ഊർജിതമായി മുന്നേറാനാകുന്നത്.
സോളർ വൈദ്യുതോൽപാദനത്തിനു രാജ്യത്തെ ശരാശരി ചെലവ് മെഗാവാട്ടിന് 13 കോടി രൂപ വരെയായിരിക്കെ കൊച്ചി വിമാനത്താവളക്കന്പനിക്ക് ചെലവ് വെറും 5.2 കോടി രൂപ മാത്രമാണ്. ജലവൈദ്യുത പദ്ധതികളിലും നിർമ്മാണ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി ചെലവു കുറയ്ക്കാനുള്ള ശ്രമമാണ് സിയാൽ നടത്തുന്നത്. വടക്കൻ കേരളത്തിൽ തരിശുപാടങ്ങൾ പാട്ടത്തിനെടുത്തു സൗരോർജ വൈദ്യുതോൽപാദനത്തിനും സിയാൽ പദ്ധതി തയാറാക്കി വരുന്നു.

