തലസ്ഥാനത്തെ ആക്രമണം : പരസ്പരം പഴിചാരി പാർട്ടികൾ
തിരുവനന്തപുരം : തലസ്ഥാനത്തെ ആക്രമണം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപിയും സംഘർഷം ആസൂത്രിതമാണെന്ന് സിപിഎമ്മും പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഇല്ലാതാക്കാനായിരുന്നു ആക്രമമണമെന്നു ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ആക്രമണം നേരിടാന്‍ കൈക്കരുത്തുണ്ടെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്‍ പറഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണു തിരുവനന്തപുരത്തു അക്രമം നടന്നതെന്നും മുരളീധരന്‍ പറഞ്ഞു. അക്രമികള്‍ ലക്ഷ്യമിട്ടതു കുമ്മനം രാജശേഖരനെയാണെന്നു ഒ.രാജഗോപാൽ എംഎൽഎയും ആരോപിച്ചു.
സംഘർഷം ആസൂത്രിതമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മെഡിക്കൽ കോഴയില്‍നിന്നു ശ്രദ്ധതിരിക്കാനാണു ബിജെപിയുടെ ശ്രമം. ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്നും കോടിയേരി ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയുമാണു തലസ്ഥാനത്ത് ആക്രമാനങ്ങൾ ഉണ്ടായത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്‍ തകർത്തു. ഓഫിസിലെ ജനലുകളും തകർത്തു. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. വീടിനും കാറിനും കേടുപറ്റി. കൗൺസിലർ ഐ.പി. ബിനുവിന്റെ വീടും ആക്രമിച്ചു. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകള്‍ക്കുനേരെ പലയിടത്തും ആക്രമണമുണ്ടായി.

