കണ്ടക്ടറുടെ മൃതദേഹവുമായി കുറുപുഴയിൽ റോഡ് ഉപരോധം
പാലോട് : ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ നന്ദിയോട് വെന്പ് പ്രഭ വിലാസത്തിൽ സുനിൽകുമാറിന്റെ (44) മൃതദേഹവുമായി നാട്ടുകാർ തിരുവനന്തപുരം- തെങ്കാശി പാതയിലെ കുറുപുഴയിൽ റോഡ് ഉപരോധിച്ചു. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പാലോട് ഡിപ്പോയിൽ നിന്നുമാണ് പ്രകടനക്കാരെത്തിയത്. ജോലിക്ക് ഡിപ്പോയിൽ മൂന്ന് ദിവസമെത്തിയെങ്കിലും എംപാനലുകാർക്ക് തൊഴിൽ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി സുനിലിന് ജോലി കിട്ടിയിരുന്നില്ല. ഇതിൽ കടുത്ത മനഃപ്രയാസത്തിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ച ഏഴരമണിയോടെ ഫേ്‌സ്ബുക്കിൽ തന്റെ സങ്കടങ്ങൾ പങ്കുവച്ചശേഷമായിരുന്നു സുനിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
കെ.എസ്.ആർ.ടി.സി ജീവനക്കാരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന സർക്കാരിന്റെയും മാനേജ്മെന്റിന്റെയും പരിഷ്കരണ നടപടികൾ പിൻവലിക്കണമെന്നും സുനിൽകുമാറിന്റെ കുടുംബത്തിന് ജോലിയും സാന്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ടാണ് അരമണിക്കൂറിലേറെ നാട്ടുകാരുടെയും കെ.എസ്.ആർ.ടി.സിയിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
സമരം കനത്തതോടെ പൊരിവെയിലത്ത് യാത്രക്കാർ വഴിയിൽ കുടുങ്ങി. പാലോട് എസ്.ഐ, സി.ഐ എന്നിവർ നടത്തിയ അനുനയശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ നെടുമങ്ങാട് തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ അന്വേഷണ റിപ്പോർട്ട് ജില്ലാകളക്ടർക്ക് നൽകുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ ഉറപ്പുനൽകി. തുടർന്നാണ് ഉപരോധം അവസാനിച്ചത്.
ഇതിനിടെ കെ.എസ്.ആർ.ടി.സി എം.ഡിക്ക് വേണ്ടി മൃതദേഹത്തിൽ വച്ച റീത്ത് സ്വീകരിക്കാൻ സുനിലിന്റെ വീട്ടുകാരും സഹപ്രവർത്തകരും തയ്യാറായില്ല. അത് പാലോട് ഡിപ്പോയിൽ തന്നെ ഇവർ ഉപേക്ഷിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊണ്ടുവന്ന മൃതദേഹം കെ.എസ്.ആർ.ടി.സിയുടെ നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ പൊതുദർശനത്തിന് വച്ചു. എട്ട് വർഷത്തോളമായി പാലോട് ട്രാൻൻസ്‌പോർട്ട് ഡിപ്പോയിലെ ജീവനക്കാരനാണ്. വായ്പയെടുത്തു വീട് പണിഞ്ഞതിന്റെ ബാധ്യത തീർക്കാനുണ്ട്.

