മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം ; ഇന്നലെ മറിഞ്ഞത് രണ്ട് ബോട്ടുകൾ
ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും ബോട്ടപകടം. ഇന്നലെ രാവിലെ ആറിന് മഹത്ത് രാജ എന്ന ബോട്ടും 8.30ന് നല്ലിടയൻ എന്ന ബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. ബോട്ടുകളിലുണ്ടായിരുന്നവരെ മറ്റ് ബോട്ടുകളിലെത്തിയവർ രക്ഷപ്പെടുത്തി. ജെറോമിയാസിന്റെ ഉടമസ്ഥതയിലുള്ള മഹത്് രാജിൽ 30 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരെ വി.എച്ച്.എസ്. എന്ന ബോട്ടിൽ മീന്‍പിടിക്കാൻ പോയവർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
മീന്‍പിടിക്കാൻ പോകവേ തിരയിൽപ്പെട്ട ബോട്ട് പുലിമുട്ടിലിടിച്ച് തകരുകയായിരുന്നു. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. മീന്‍പിടിത്തംകഴിഞ്ഞ് മീനുംകൊണ്ട് വരവേ ജെറിലൂയീസിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയൻ എന്ന ബോട്ടാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ജോസഫ്, റെജിൻ, അപ്പു എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് ലക്ഷത്തോളം രൂപയുടെ ചെമ്മൻ ബോട്ടിലുണ്ടായിരുന്നു. ഇത് മുഴുവൻ നഷ്ടപ്പെട്ടു. ഈ തുറമുഖത്തിന്റെ പണിയിലെ പിഴവുകളാണ് ബോട്ടപകടങ്ങൾക്ക് കാരണമെന്നാണ് തീരവാസികളുടെ ആരോപണം.

