മെഡിക്കൽ കോഴ : സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സംഭവത്തെ കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്തുടനീളം 70 മെഡിക്കൽ കോളേജുകൾക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകിയതിലൂടെ 1000കോടിയുടെ കുംഭകോണമാണ് നടന്നത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയത് കൊണ്ട് കേന്ദ്ര അന്വേഷണത്തിൽ കാര്യമില്ല. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാൻ സുപ്രീംകോടതി തയ്യാറാവണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് കേരളത്തിൽ നിന്നും പുറത്ത് വന്നത്. സംസ്ഥാനത്ത് ഒരു സീറ്റ് ബി.ജെ.പിക്ക് ലഭിക്കുന്പോൾ ഇത്രയും വലിയൊരു കോഴ നടത്തുകയാണെങ്കിൽ കൂടുതൽ സീറ്റ് കിട്ടിയാൽ കേരളം തീറെഴുതിക്കൊടുക്കാൻ ബി.ജെ.പി മടിക്കില്ലെന്നും മൂന്നുവർഷത്തെ നരേന്ദ്രമോഡി സർക്കാർ ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നാണ് ഈ അഴിമതിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയ തലത്തിൽ 1000 കോടി രൂപയുടെ അഴിമതി നടന്നു എന്ന് അനുമാനിക്കാൻ തക്ക വിധത്തിലുള്ള രേഖകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ അഴിമതി വിരുദ്ധ നടപടികളെ അട്ടിമറിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ സ്വയം മാലാഖയായി ചമഞ്ഞ് മറ്റുള്ളവരുടെ അഴിമതി അന്വേഷിക്കുമെന്ന് കാപട്യം പറയുകയാണ്. ബി.ജെ.പിയിൽ മുഴുവൻ ഇത്തിൾ കണ്ണികളാണ്.
പാർട്ടി നേതാക്കൾ ഇടനിലക്കാരായി നിന്ന് വൻ തുക കോഴ വാങ്ങിയിരിക്കുന്നു. ഓരോ മെഡിക്കൽ കോേളേജുികളിലും 13.5 കോടിയാണ് ഇടനിലക്കാർ കോഴയായി വാങ്ങിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിക്കും ബി.ജെ.പിയുടെ ദേശീയ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മെഡിക്കൽ കോളേജ് കുംഭകോണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എമാർ 31ന് രാജ്ഭവന് മുന്നിൽ ധർണ നടത്തും. ആഗസ്റ്റ് ഒന്നിന് ജില്ലാ കേന്ദ്രങ്ങളിൽ ഡി.സി.സി നേതൃത്വത്തിൽ ധർണയും 5ന് ബ്ലോക്ക് തലത്തിൽ സായാഹ്നധർണയും നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

