ഡിപ്പോകളിൽ 35 കോടിയുടെ തടി വിൽപ്പന അനിശ്ചിതത്വത്തിൽ
പത്തനംതിട്ട : ജില്ലയിലെ വിവിധ തടി ഡിപ്പോകളിൽ 35 കോടിയുടെ തടി വിൽപന അനിശ്ചിതത്വത്തിൽ. അരീക്കകാവ്, വടശേരിക്കര അരീക്കകാവ്, കോന്നി കല്ലേലി തുടങ്ങിയവിടങ്ങളിലാണ് തടി വിൽക്കാതെ കിടക്കുന്നത്. അരീക്കകാവ് മാതൃകാ തടി സംഭരണ കേന്ദ്രത്തിൽ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്. ഇവിടെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 3500 ക്യുബിക് മീറ്റർ തടി വിവിധ കൂപ്പുകളിൽ നിന്ന് വെട്ടിയിറക്കി അട്ടിവച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് സാമാന്യം നല്ല കച്ചവടം നടന്നത്. ഏപ്രിൽ മാസത്തിൽ 70 മീറ്റർ, ജൂണിൽ 85 മീറ്റർ എന്നിങ്ങനെയാണ് തടി വിറ്റ കണക്ക്. അര ലക്ഷം ക്യുബിക് അടി തേക്ക് തടിയും 8750 ക്യുബിക് അടി മറ്റു മരങ്ങളും വിൽക്കാതെ ഡിപ്പോയിൽ കിടക്കുകയാണ്.
ഓൺലൈൻ വ്യാപാരത്തിലൂടെയാണ് ഇപ്പോൾ കച്ചവടം. അതുകൊണ്ട് സെയിൽസ് ഡി.എഫ്.ഒമാരിൽ നേരത്തെ നിക്ഷിപ്തമായിരുന്ന യുക്തിപൂർവ വിൽപന ഇപ്പോൾ നടക്കുന്നില്ല. ഒരു വർഷത്തിനിടെ വെള്ള മരങ്ങൾ ഉൾപ്പെടെ ആകെ അരീക്കകാവിൽ വിറ്റത് 1756 മീറ്റർ തടി മാത്രം. അടിസ്ഥാന വിലയിൽ കുറച്ച് ഓൺലൈനിൽ ലേലം വിളി ഇല്ലെന്നതാണ് പ്രശ്നം. തേക്ക് തടിക്ക് പൊള്ളുന്ന വിലയ്ക്ക് പുറമേ അതിന്‍റെ നാലിൽ ഒന്ന് നികുതി കൂടി കൊടുക്കണം. പുറമെയാണ് ലോഡിംഗ്, വണ്ടിക്കൂലി കൂടി വരുന്പോൾ ആകെ തുക ലേലം വിളിച്ചതിന്‍റെ ഇരട്ടിയോളം വരും.
ഇതുവരെ വിറ്റ തടികളിൽ ഏറെയും മരുതി, പാല, കുളമാവ് എന്നിവയാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വീടുപണികൾക്ക് മരുതി തടി ഉപയോഗിച്ച് വരുന്നതിനാലാണ് ആ തടിക്ക് ആവശ്യക്കാർ ഏറെയുണ്ടായത്. കാലാവസ്ഥയുടെയും മണ്ണിന്‍റെയും പ്രത്യേകത കൊണ്ട് ചിതൽ കയറാത്തതിനാൽ കട്ടളയ്ക്ക് വരെ മരുതി തടി ഉപയോഗിക്കുന്നുണ്ട്. പാലയും മറ്റും പാക്കിംഗ് പെട്ടികളുടെ നിർമ്മാണത്തിന് കേരളത്തിന് പുറത്ത് കൊണ്ടുപോകും. വില വളരെ കൂടിയത് കൊണ്ടും സ്റ്റീൽ, ഫൈബർ സാധനങ്ങളുടെ ഉപയോഗം കെട്ടിടം പണിക്ക് ലാഭമാണ് എന്നതിനാലും തേക്ക് തടി ഡിപ്പോകളിൽ കെട്ടി കിടക്കുകയാണ്. ലോഡിംഗ് മാത്രം ഉപജീവനമാർഗമായി സ്വീകരിച്ച ഡിപ്പോ തൊഴിലാളികൾ ഇതോടെ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്.

