ബാർ കോഴ: വിജിലൻസിന് രൂക്ഷവിമർശനം

കൊച്ചി: മുൻ മന്ത്രി കെ.എം. മാണിക്ക് എതിരെയുള്ള ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. രണ്ട് സത്യവാങ്മൂലം സമർപ്പിച്ചതിനാണ് വിമർശനം. രണ്ട് തവണ കേസ് അവസാനിപ്പിച്ചിട്ടും വീണ്ടും അന്വേഷിക്കാനുള്ള കാരണം ആരാഞ്ഞ കോടതി, കേസിൽ വ്യക്തമായ ധാരണയില്ലേ എന്നും വിജിലൻസിനോട് ചോദിച്ചു.
കേസിൽ വിജിലൻസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറും ഡിജിപിയും സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണോ ഇങ്ങനെയെന്ന് കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തുകയും താങ്കൾക്ക് ഇതിൽ ഉത്തരവാദിത്വം ഇല്ലേയെന്ന് ചോദിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് രണ്ട് സത്യവാങ്മൂലത്തിലുമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തനിക്ക് തെറ്റുപറ്റിയെന്ന് കോടതിമുമ്പാകെ സമ്മതിച്ചു.