ഡി സിനിമാസിലെ മോഷണം: പ്രതി പിടിയിൽ
ചാലക്കുടി: ദിലീപിന്റെ മൾട്ടിപ്ലക്‌സ് തീയറ്ററിൽ കയറി ലക്ഷങ്ങൾ കവർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി-സിനിമാസ് മൾട്ടിപർപ്പസ് തീയറ്ററിലാണ് മോഷണം നടന്നത്. ത്രിപുര സ്വദേശിയായ യുവാവാണ് ചാലക്കുടി പൊലീസിന്റെ പിടിയിലുള്ളത്. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂർ ഗ്രാമവാസിയായ മിത്തൻ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. ഏഴുലക്ഷം രൂപയാണ് മിത്തൻ കവർന്നത്. കാമുകിയെ സ്വന്തമാക്കാൻ പണം ഇല്ലാത്തതിന്റെ പേരിലാണ് ഇയാൾ പണം കവർന്നതെന്നു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ക്ലീനിംഗ് തൊഴിലാളിയായിരുന്ന പ്രതി പുലർച്ചെ രണ്ടോടെ പോകുന്ന വഴി പുറത്തേക്കുള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. തുടർന്ന് താമസസ്ഥലത്ത് പോയി കുറച്ചുകഴിഞ്ഞ് തിരികെയെത്തി തിയേറ്ററിന്റെ മതിൽചാടി കടന്ന് ഈ വാതിലിലൂടെ അകത്ത് പ്രവേശിച്ച് ഓഫീസിന്റെ പൂട്ടുകൾ തകർത്ത് പണം കവരുകയായിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു.തുടര്‍ന്ന് ബസില്‍ ആലുവയിലേക്ക് പോയി അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തി.
പ്രതിയുടെ കൈവശത്തു നിന്നും മോഷണ മുതലില്‍ നിന്ന് 1,35,000 രൂപ വീട്ടില്‍ നിന്ന് കണ്ടെത്തി.ബാങ്കില്‍ 25,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ചാലക്കുടി കോടതിയില്‍ ഹാജരാക്കി തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞ് ത്രിപുര റൂറല്‍ സൈബര്‍ സെല്ലുകളുടെ സഹായത്തോടെ തമിഴ്‌നാട് ത്രിപുര എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പിടി കൂടുന്നതിനായി 12 ദിവസമാണ് കേരളം പോലീസ് ഇയാളുടെ നാട്ടിൽ കഴിഞ്ഞത്, പ്രാദേശിക ഭാഷ പഠിക്കുന്നതിനും, അവിടുത്തെ ജനങ്ങളിൽ നിന്നും പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായിരുന്നു ഇത്.
പോലീസ് പിടിയിലായ പ്രതിയെ കാണാനായി ഷൂട്ടിങ് ലൊക്കേഷനായ ആമ്പല്ലൂരിൽ നടൻ നേരിട്ട് സ്റ്റേഷനിൽ എത്തി. അന്വേഷണ സംഘത്തെ അനുമോദിക്കുകയും ചെയ്തു.
എ സ്.പി ആർ.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘമായിരുന്നു അന്വേഷണത്തിനുണ്ടായിരുന്നത്.
ത്രിപുര തേലിയാമുറ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജി

